തൃശ്ശുർ: കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടെയും കുന്നംകുളത്ത് മുഖ്യമന്ത്രി പിണറായി വിജയനെ ബി ജെ പി പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനത്തിനായി തൃശൂരില്‍ നിന്ന് മലപ്പുറത്തേക്ക് തിരിച്ച മുഖ്യമന്ത്രിയെ കുന്നംകുളം ബഥനി സ്‌കൂളിനു സമീപത്ത് വച്ചാണ് കരിങ്കൊടി കാട്ടിയത്. ഇടവഴിയില്‍ മറഞ്ഞു നിന്ന ബി ജെ പി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടുകയായിരുന്നു. സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തു.
അതിനിടെ, കുന്നംകുളത്തും പെരുമ്പിലാവിലും ചങ്ങരംകുളത്തും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കറുത്ത മാസ്‌ക് ധരിച്ച് തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടന ചടങ്ങിനെത്തിയവരെയും പൊലീസ് തടഞ്ഞു. പകരം മഞ്ഞ മാസ്‌ക് നല്‍കി. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പ്രതിഷേധം കണക്കിലെടുത്താണ് മുഖ്യമന്ത്രിക്കു കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Discussion about this post