കൊച്ചി: തൃക്കാക്കരയുടെ രാജകുമാരനാണ് പി ടിയെന്നും അതുകൊണ്ടാണ് രാജകുമാരനെപ്പോലെ തൃക്കാക്കരക്കാർ അദ്ദേഹത്തെ യാത്രയാക്കിയതെന്നും ഉമ തോമസ്. പി ടി തോമസിനെ വിജയിപ്പിച്ചതിലൂടെ തൃക്കാക്കരക്കാർക്ക് അബദ്ധം പറ്റി എന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവനയോട് മറുപടി പറയുകയായിരുന്നു ഉമ തോമസ്. പി ടി തൃക്കാക്കരയെ സ്നേഹിച്ചു. തൃക്കാക്കര അദ്ദേഹത്തെയും സ്‌നേഹിച്ചു. അഭിമാനമായിരുന്നു തൃക്കാക്കരയ്‌ക്ക് പി ടി തോമസ്. അബദ്ധം പറ്റിയത് പിണറായിക്കാണ് വ്യക്തിപരമായ ആക്ഷേപത്തിലേക്ക് കടക്കുന്നില്ലെന്നും ഉമ തോമസ് പറഞ്ഞു.
പി ടിയെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമർശം നിന്ദ്യദ്യവും ക്രൂരവുമെന്ന് വി ഡി സതീശൻ പ്രതികരിച്ചു. നിയമസഭയിൽ പ്രതിരോധത്തിലാക്കിയതിൻ്റെ പേരിലുള്ള പകയാണ് മുഖ്യമന്ത്രിക്കെന്നും വി ഡി.
പി ടി തോമസ് പൊതുസ്വീകാര്യനായ നേതാവാണെന്നും കേവലം തിരഞ്ഞെടുപ്പിൽ ജയിക്കാൻ ഇങ്ങനെയെല്ലാം മുഖ്യമന്ത്രി പറയുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ഹൈബി ഈഡൻ എം പി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസ്‌താവന ശുദ്ധ അസംബന്ധമാണെന്നും ഹൈബി കൂട്ടിച്ചേർത്തു.
സംഘപരിവാറിന്റെ ബി ടീമായി കോൺഗ്രസ് മാറിയെന്നും പി ടി തോമസിനെ വിജയിപ്പിച്ചതിലൂടെ തൃക്കാക്കരക്കാർക്ക് അബദ്ധം പറ്റിയതായും കേരളം പ്രതീക്ഷിക്കുന്ന തരത്തിൽ പ്രതികരിക്കാൻ മണ്ഡലം തയ്യാറായിക്കഴിഞ്ഞെന്നുമാണ് മുഖ്യമന്ത്രി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്‌ത് പ്രസംഗിച്ചത്.
Discussion about this post