കൊച്ചി: എറണാകുളത്ത് നിന്ന് വൈപ്പിനിലേക്ക് കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്. നവകേരള സദസ്സ് എറണാകുളത്ത് എത്തിയപ്പോഴായിരുന്നു ഇത്. യാത്രയ്ക്കൊടുവില്‍ സ്വന്തം കൈപ്പടയില്‍ അദ്ദേഹം ആശംസകളും അറിയിച്ചു.
“നവകേരള സദസ്സിന്റെ ഭാഗമായുള്ള നവകേരള യാത്ര എറണാകുളത്ത് നിന്ന് വൈപ്പിനിലേക്ക് കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്തത് തികച്ചും വ്യത്യസ്തമായ അനുഭവമായി. കൊച്ചി വാട്ടർ മെട്രോയ്ക്ക് ആശംസകൾ, പിണറായി വിജയൻ” എന്നാണ് അദ്ദേഹം യാത്രയ്ക്കൊടുവില്‍ കുറിച്ചത്. മന്ത്രിമാരും മുഖ്യമന്ത്രിക്കൊപ്പം യാത്ര ചെയ്തു. സെല്‍ഫിയെടുത്തും സൌഹൃദം പങ്കിട്ടും സംഘം യാത്ര ആസ്വദിച്ചു. ഇന്ന് വൈപ്പിൻ, കൊച്ചി, കളമശേരി, എറണാകുളം മണ്ഡലങ്ങളിലാണ് നവകേരള യാത്ര. രാവിലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രഭാതയോഗം കലൂര്‍ ഐഎംഎ ഹൗസില്‍ ചേര്‍ന്നു.
നവകേരള സദസ്സ് ആരംഭിച്ച് 20 ദിവസം പൂർത്തിയാകുമ്പോൾ 76 നിയമസഭാ മണ്ഡലങ്ങൾ പിന്നിടുകയാണ്. നവകേരളം സൃഷ്ടിക്കാനുള്ള ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. അത് ജനങ്ങളുടെ മനസ്സിൽ പതിയുന്നുണ്ട് എന്നതിന് തെളിവാണ് നവകേരള സദസ്സിന്റെ വമ്പിച്ച വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്തർദ്ദേശീയ തലത്തിൽ ഉൾപ്പെടെയുള്ള വൻകിട കമ്പനികൾ കേരളത്തിൽ നിക്ഷേപം നടത്താനും കേരളത്തെക്കുറിച്ച് അഭിമാനപൂർവ്വം സംസാരിക്കാനും തുടങ്ങിയിരിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങളെ ഇതോടൊപ്പം തന്നെ സംരക്ഷിക്കുന്നതിലും കേരളം മാതൃകയാവുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളെ കേന്ദ്ര സർക്കാർ വിറ്റുതുലക്കുമ്പോൾ അവയെ ഏറ്റെടുത്ത് ലാഭത്തിലാക്കി പൊതുസമൂഹ നന്മയ്ക്കായി നിലനിർത്തുന്ന നിലപാടാണ് സർക്കാർ കൈക്കൊണ്ടതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
Discussion about this post