കോഴിക്കോട്: ബൈക്കിലെത്തി യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഗുണ്ടാ സംഘത്തിലെ ഒരാൾകൂടി പിടിയിലായി. ഫറോക്ക് പേട്ട എരഞ്ഞിക്കൽ വീട്ടിൽ റംഷിഹാദ് (37) നെയാണ് വെള്ളയിൽ പൊലീസ് ഇൻസ്പെക്ടർ ജി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസും, ടി ജയകുമാറിന്റെ കീഴിലുള്ള സ്പെഷ്യൽ ആക്ഷൻ ഫോഴ്സും ചേർന്ന് അറസ്റ്റ് ചെയ്തത്. മുഖദാർ മരക്കാർ കടവ് പറമ്പ് ഷംസു (44) നേരത്തെ പിടിയിലായിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 27ന് പുലർച്ചെ കോയ റോഡ് പള്ളിക്ക് സമീപമാണ് സംഭവം. സുഹുത്തുമൊത്ത് സംസാരിച്ചു നിൽക്കുമ്പോൾ ബൈക്കിലെത്തിയ ഗുണ്ടാസംഘം മാരകായുധങ്ങളുമായി യുവാവിനെ വെട്ടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഒഴിഞ്ഞു മാറിയ യുവാവ് ഓടി രക്ഷപ്പെട്ടു.
ജില്ലാ പൊലീസ് മേധാവി ഡി ഐ ജി എ വി ജോർജ്ജ് ഐ പി എസിന്റെ നിർദ്ദേശപ്രകാരം അന്വേഷണ സംഘം നിരവധിയാളുകളെ ചോദ്യം ചെയ്യുകയും ശാസ്ത്രീയ രീതിയിൽ അന്വേഷണം നടത്തി പ്രതികളിലേക്ക് എത്തിചേരുകയുമായിരുന്നു. കേരളത്തിന് പുറത്തേക്ക് കടന്നുകളഞ്ഞ ഗുണ്ടാസംഘത്തിലെ രണ്ട് പേർ ജില്ലയിൽ തിരിച്ചെത്തി ഒളിവിൽ കഴിയുന്നതിനിടയിൽ പൊലീസ് പിടികൂടുകയായിരുന്നു
ഷംസു നല്ലളം പൊലീസ് സ്റ്റേഷനിൽ അടിപിടി കേസിലെയും റംഷിഹാദ് കൊണ്ടോട്ടിയിൽ സ്വർണ്ണ കവർച്ചകേസിലെയും പ്രതിയാണ്. ജില്ലയിലെ സ്വർണ്ണ കടത്ത്, ഒറ്റ നമ്പർ ലോട്ടറി ഇടപാടുകൾ നടത്തുന്ന ഗുണ്ടാ നേതാവ് തന്റെ സംഘത്തിലുള്ളവർക്ക് ലഹരി വസ്തുക്കൾ നൽകിയാണ് ഇത്തരം കുറ്റകൃത്യത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നത്. സ്വർണ്ണ കള്ളക്കടത്ത് സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണോ ഈ ആക്രമണമെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഡൻസാഫ് സബ്ബ് ഇൻസ്പെക്ടർ ഒ മോഹൻദാസ്, കെ അഖിലേഷ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ജിനേഷ് ചൂലൂർ, സുനൂജ് കാരയിൽ, അർജ്ജുൻ അജിത്ത്, ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി, വെള്ളയിൽ പൊലീസ് സ്റ്റേഷനിലെ റെനീഷ് മഠത്തിൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Discussion about this post