പയ്യോളി: പഴയ കാലത്തെ തറവാടു വീടുകളുടെ ഉമ്മറത്തു, വിളവിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമായ നെൽക്കതിർ കുല കാണാമായിരുന്നു. ഉമ്മറത്തോ, പൂജാമുറിയിലോ ഒരു കുലയോ, മാലയോ എങ്കിലും വെയ്ക്കുകയെന്നത് കാർഷിക സംസ്കാരത്തിൻ്റെ നിർബന്ധമായിരുന്നു. ‘നെൽക്കതിർ കുല’യെ ലക്ഷ്മീദേവിയായാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ, ഇന്ന്, ഐശ്വര്യമെന്നതിലുപരി അലങ്കാരത്തിനായും നെൽക്കതിർ കുല ഉപയോഗിക്കുന്നു.
സർഗാലയ കരകൗശലമേളയിൽ ഇത്തവണ ‘നെൽക്കതിർ കുല’യുമായി പാപ്പിനിശ്ശേരിയിൽ നിന്നും എഴുപത്തഞ്ചുകാരനായ ബാലേട്ടനുമുണ്ട്. മുപ്പതോളം വർഷമായി ബാലേട്ടൻ ‘നെൽക്കതിർ കുല’യുടെ നിർമാണവും വിപണനവും തുടങ്ങിയിട്ട്.
പ്രത്യേക രീതിയിൽ കൊയ്തെടുത്ത നെൽക്കതിർ ഓലകളഞ്ഞ് മാലപോലെ മെടഞ്ഞെടുക്കും. പിന്നീട് ഈ നെൽക്കതിർമാല കുലയാക്കി ചുറ്റിയെടുക്കുകയാണ് ചെയ്യുന്നത്. കുലയല്ലാതെ, മാലയായും പൂജാമുറിയിലും വാതിൽപ്പടികളിലും ഉപയോഗിക്കാറുണ്ട്.
മെടയാനും കുലയായി മാറ്റുന്നതിനും നൂലുകളൊന്നും ഉപയോഗിക്കുന്നില്ലെന്നതും പ്രത്യേകതയാണ്. 500 ഗ്രാം മുതൽ 8 -10 കിലോഗ്രാം വരെ ഭാരമുണ്ടാവും ഇവയ്ക്ക്ക്ക്. രണ്ടു മുതൽ 8 മണിക്കൂർ വരെയാണ്, വലുപ്പവ്യത്യാസമനുസരിച്ച് നിർമാണം പൂർത്തിയാക്കുന്നതിനുള്ള സമയം.
പരമ്പരാഗത കർഷകനാണ് ബാലേട്ടന് നെല്ലിനങ്ങളെ കുറിച്ച് ഗാഢമായ അവഗാഹമുണ്ട്. പ്രധാനമായും, കുല നിർമാണത്തിന് ഔഷധമൂല്യമുള്ള വരിനെല്ലും അസുരവിത്തുമാണ് ഉപയോഗിക്കുന്നതെന്ന് ബാലേട്ടൻ പറഞ്ഞു. ലഭ്യതയനുസരിച്ച് മറ്റിനങ്ങളിലുള്ള നെൽക്കതിരുകളും കുല നിർമാണത്തിനായെടുക്കും.
പൂരക്കളിയിൽ ഫോക്ലോർ അക്കാഡമി ജേതാവ് കൂടിയായ ബാലന് നെൽക്കതിർ കുല നിർമാണം ഒരു തപസ്യയാണ്. നെൽക്കതിർ കുല വീട്ടിൽ ഉമ്മറത്തോ പൂജാമുറിയിലോ തൂക്കിയിടുന്നത് ഐശ്വര്യദായകമാണെന്നും അലങ്കാരമായും ഉപയോഗിക്കാമെന്നും അദ്ദേഹം പറയുന്നു.
Discussion about this post