തിരുവല്ല: വീട് കയറി ആക്രമണം നടത്തി ഗൃഹനാഥനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരങ്ങളായ രണ്ടുപേരെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി മാമ്മൂട് ചൂരപ്പാടി പാലമറ്റം കോളനിയിൽ ജിഷ്ണു (മനു, 26), സഹോദരൻ ജിതിൻ (23) എന്നിവരാണ് പിടിയിലായത്.
നിലം നികത്തലുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് വള്ളംകുളം ഈസ്റ്റ് ശ്രീകണ്ഠ സദനത്തിൽ ശശിധരൻ നായരെ കമ്പി വടി ഉപയോഗിച്ച് ആക്രമിക്കുകയും ഭാര്യ സോണിയെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിലാണ് നടപടി. മാർച്ച് 27ന് രാത്രി 9 മണിയോടെ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
സംഭവ ശേഷം ഒളിവിൽ പോയ പ്രതികളെ ബുധനാഴ്ച വൈകിട്ടോടെ തിരുവല്ല സിഐ പി എസ് വിനോദിന്‍റെ നേതൃത്വത്തിലുള്ള സംഘം കാവാലത്തെ ബന്ധുവീട്ടിൽ നിന്നുമാണ് പിടികൂടിയത്. സംഭവത്തിൽ ഒന്നാം പ്രതിയായ വള്ളംകുളം അംബേദ്ക്കർ കോളനിയിൽ പ്രദീപ് (43) നെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു.
പ്രദീപിന്‍റെ അടുത്ത ബന്ധുക്കളാണ് പിടിയിലായ ജിഷ്ണുവും ജിതിനും. ശശിധരൻ നായരും പ്രദീപിന്‍റെ അയൽവാസിയും തമ്മിൽ നിലം നികത്തലുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് വീട് കയറിയുള്ള ആക്രമണത്തിൽ കലാശിച്ചത്. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
പിടിയിലായ ജിഷ്ണുവിനെതിരെ തൃക്കൊടിത്താനം, പുളിങ്കുന്ന് പൊലീസ് സ്റ്റേഷനുകളിൽ വധശ്രമമടക്കം മൂന്ന് കേസുകളും ചങ്ങനാശ്ശേരി എക്‌സൈസ് ഓഫീസിൽ കഞ്ചാവ് കേസും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
Discussion about this post