പത്തനംതിട്ട : മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിച്ചശേഷം വാഹനമോടിക്കുന്നവരെ പിടികൂടാൻ പൊലീസ് പുറത്തിറക്കിയ ആൽക്കോ സ്കാൻ വാൻ ജില്ലാ പൊലീസ് മേധാവി ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ പൊലീസ് ആസ്ഥാനത്ത് ജില്ലാ പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജനാണ് വാനിന്റെ യാത്രയ്ക്ക് കൊടി കാട്ടിയത്. മദ്യം, സിന്തറ്റിക് ലഹരിമരുന്നുകൾ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിച്ചവരെ കണ്ടെത്താൻ
കഴിയുന്ന അത്യാധുനിക ഉപകരണങ്ങളടങ്ങിയ വാൻ പലയിടങ്ങളിലും പ്രവർത്തിച്ചുതുടങ്ങി. മദ്യം ഉപയോഗിച്ചവരെ ബ്രീത്ത് അനലൈസറും, ലഹരികൾ കണ്ടെത്താൻ അബോട്ട് എന്ന മെഷീനുമാണ് വാഹനത്തിൽ തയാറാക്കിയിട്ടുള്ളത്. ഉമിനീർ പരിശോധനയിലൂടെയാണ് കഞ്ചാവ്, എം ഡി എം എ ഉൾപ്പെടെയുള്ള രാസലഹരികൾ എന്നിവയുടെ ശരീരത്തിലെ സാന്നിധ്യം കണ്ടെത്തുക. ഇത്തരക്കാരെ പിടികൂടി വാനിനുള്ളിലെത്തിച്ച് പരിശോധിച്ച് മിനിറ്റുകൾക്കുള്ളിൽ റിസൾട്ട് ലഭ്യമാക്കാനാവും,
പ്രിന്റും ലഭിക്കും. ആളിനെ ആശുപത്രിയിൽ കൊണ്ടുപോയി പരിശോധിക്കേണ്ടതില്ല. മെഷീനുകൾ ഉപയോഗിക്കാൻ പ്രാവീണ്യം നേടിയ പൊലീസുദ്യോഗസ്ഥനെ വാനിൽ നിയോഗിച്ചിട്ടുണ്ട്. പൂർണമായും ശീതീകരിച്ചതാണ് വാഹനം. ലഹരി മരുന്നുപയോഗം കണ്ടെത്താൻ നിലവിലുള്ള പരിമിതികൾ മറികടക്കുന്നതാണ് പുതിയ സംവിധാനം. മദ്യമയക്കുമരുന്നുകൾ ഉപയോഗിച്ചശേഷം വാഹനമോടിക്കുന്നവരെ കർശന നിയമനടപടികൾക്ക് വിധേയരാക്കാൻ പുതിയ സംവിധാനം പ്രയോജനപ്പെടുത്തും.
Discussion about this post