തിരുവനന്തപുരം: എ കെ ജി സെന്‍ററിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ. ബോംബെറിഞ്ഞയാൾക്ക് മറ്റൊരാളുടെ സഹായം ലഭിച്ചിട്ടുണ്ട്. ഇയാൾ ആദ്യം സ്ഥലം നിരീക്ഷിച്ചതിന് ശേഷമാണ് ബോംബേറ് നടന്നതെന്നാണ് പൊലീസ് നിഗമനം. സഞ്ചരിച്ചത് ചുവന്ന സ്കൂട്ടറിലാണെന്നും പൊലീസ് വ്യക്തമാക്കി.
വഴിയില്‍ വെച്ചാണ് സ്ഫോടക വസ്തു കൈമാറിയതെന്നാണ് നിഗമനം. പ്രതി ആദ്യം സ്ഥലം സന്ദര്‍ശിച്ച് മടങ്ങുകയും പിന്നീട് വീണ്ടുമെത്തി സ്ഫോടകവസ്തു എറിയുകയുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
അതേസമയം, സംഭവത്തില്‍ പ്രതിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. എ കെ ജി സെന്‍ററിന് കല്ലെറിയുമെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്യുകയാണ്. അന്തിയൂര്‍ക്കോണം സ്വദേശിയാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. കാട്ടായിക്കോണത്തെ വാടക വീട്ടില്‍ നിന്ന് കഴക്കൂട്ടം പൊലീസാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
സി പി എം സംസ്ഥാന സമിതി ഓഫീസായ എകെജി സെന്ററിന് നേരെ കല്ലെറിയും. ഒരു ജനല്‍ച്ചില്ലെങ്കിലും പൊട്ടിക്കുമെന്നുമായിരുന്നു അന്തിയൂര്‍ക്കോണം സ്വദേശിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഒറ്റയ്ക്കായിരിക്കും കല്ലെറിയുകയെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു. ആറുദിവസം മുമ്പാണ് ഇയാള്‍ പോസ്റ്റിട്ടത്.
സംഭവത്തില്‍ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. ഡി സി പി എ നസീമാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്്. സൈബര്‍ സെല്‍ എസി, കന്റോണ്‍മെന്റ് സിഐ അടക്കം 12 പേര്‍ ഉള്‍പ്പെടുന്നതാണ് അന്വേഷണ സംഘം. അസിസ്റ്റന്റ് കമ്മീഷണര്‍ ദിനിലിനാണ് അന്വേഷണ ചുമതല.
Discussion about this post