കൊയിലാണ്ടി: കോൺസുലേറ്റ് ജനറലിനെതിരായ ആരോപണങ്ങൾ ആവർത്തിച്ച് ഉന്നയിച്ച സ്വപ്ന ചൂണ്ടിക്കാട്ടിയത് പിണറായി വിജയനെതിരെയാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് സർക്കാരിനെതിരെ സമരവുമായി രംഗത്തിറങ്ങുകയാണ് യൂത്ത് കോൺഗ്രസ്സുകാർ.

കേന്ദ്ര ഏജൻസികൾ അന്വേഷിച്ച് തള്ളിയ ആരോപണങ്ങൾക്കെതിരായാണ് ബി ജെ പി -യു ഡി എഫ് നേതൃത്വത്തിലുള്ള സമരമെന്ന് സി പി ഐ സംസ്ഥാന എക്സി. കമ്മിറ്റി അംഗം വി എസ് സുനിൽകുമാർ പറഞ്ഞു.

സൈനിക സേവനം നാല് വർഷമായി നിജപ്പെടുത്തി ചെറുപ്പക്കാരെ തൊഴിൽ മേഖലകളിൽ നിന്നും അകറ്റാനിടയാക്കുന്ന അഗ്നി പഥിനെതിരെ ഉത്തരേന്ത്യയിൽ അതിശക്തമായ സമരം നടന്നു വരുന്ന കാര്യം അദ്ദേഹം പരാമർശിച്ചു. പൂക്കാട് ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ തയ്യാറാക്കിയ ഐ വി ശശാങ്കൻ നഗറിൽ സി പി ഐ കൊയിലാണ്ടി മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വി എസ് സുനിൽ കുമാർ.

വർഗ്ഗീയ ധ്രുവീകരണത്തിനും പൊതുമേഖലാ സ്ഥാപനങ്ങൾ തകർക്കുന്നതിനുമെതിരായ തൊഴിലാളി കർഷക സമരൈക്യമായിരുന്നു 2022 മാർച്ചിലെ പൊതുപണിമുടക്കെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

കെ എസ് രമേശ് ചന്ദ്ര, കെ എം ശോഭ, ബി ദർശിത്ത് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ഇ കെ വിജയൻ എം എൽ എ, എം നാരായണൻ, സോമൻ മുതുവന, കെ കെ ബാലൻ, പി സുരേഷ് ബാബു പ്രസംഗിച്ചു.

മണ്ഡലം സെക്രട്ടറി അഡ്വ. എസ് സുനിൽ മോഹൻ റിപ്പോർട്ടും ഇ കെ അജിത്ത് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. എൻ ശ്രീധരൻ സ്വാഗതം പറഞ്ഞു. കെ സന്തോഷ് രക്തസാക്ഷി പ്രമേയവും കെ ശശിധരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

Discussion about this post