ചാലക്കുടി: നവകേരള സദസ് ജനാധിപത്യത്തിൻ്റെ മാത്രമല്ല; ഭരണനിർവ്വഹണത്തിൻ്റെ കൂടി പുതിയ ഒരു മാതൃക ഉയർത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ വേദിയിലും തങ്ങളുടെ പ്രശ്നങ്ങൾ ശ്രദ്ധയിൽ പെടുത്താനും പരിഹാരം കാണാനുമായി ഇന്നലെവരെ 3,00 ,571 പേരാണ് നിവേദനങ്ങളുമായെത്തിയത്. ഇത്രയധികം നിവേദനങ്ങൾ അതിവേഗം പരിശോധിച്ച് നടപടിയെടുക്കുക എന്നത് വലിയ വെല്ലുവിളിയാണ്. എന്നാൽ വാഗ്ദാനം ചെയ്ത സമയത്തിനുള്ളിൽ തന്നെപരിഹാരങ്ങൾ ഉണ്ടാക്കാൻ സർക്കാർ സംവിധാനങ്ങൾ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
തദ്ദേശ സ്വയം ഭരണം, റവന്യു, ഭക്ഷ്യ, സിവിൽ സപ്ലൈസ്, സഹകരണം, ജലവിഭവം, പൊതുമരാമത്ത്, പൊതു വിദ്യാഭ്യാസം, ആരോഗ്യം, കുടുംബക്ഷേമം, പട്ടികജാതി പട്ടിക വർഗ വികസനം എന്നീ വകുപ്പുകളിലാണ് കൂടുതൽ നിവേദനങ്ങൾ ലഭിച്ചത്. തദ്ദേശ സ്വയം ഭരണ വകുപ്പിൽ ലൈഫ് പദ്ധതി ഉൾപ്പെടെ 4488, റവന്യു വകുപ്പിൽ 4139 , കളക്ടറേറ്റിൽ 580, ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പിൽ 496, പൊതു വിദ്യാഭ്യാസ വകുപ്പിൽ 359, പൊതുമരാമത്ത് വകുപ്പിൽ 331, തൊഴിൽ വകുപ്പിൽ 305, പട്ടികജാതി പട്ടിക വർഗവികസന വകുപ്പിൽ 303, സഹകരണ വകുപ്പിൽ 302, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് 257 എന്നിങ്ങനെയാണ് നിവേദനങ്ങൾ പരിഗണനയ്ക്കു വന്നത്.
കണ്ണൂർ ജില്ലയിൽ 11 നിയമസഭാ മണ്ഡലങ്ങളിൽ നിന്നായി ആകെ 28801 നിവേദനങ്ങളാണ് ലഭിച്ചത്. ഏറ്റവുമധികം നിവേദനങ്ങൾ എൽഎസ്ജിഡിയുമായി ബന്ധപ്പെട്ടാണ് വന്നത്. ലഭിച്ച 8663 നിവേദനങ്ങളിൽ 4614 എണ്ണത്തിൽ നടപടി ആരംഭിച്ചു. രണ്ടെണ്ണം തീർപ്പാക്കി. റവന്യു-5836, സഹകരണം-2118, പൊതുവിദ്യാഭ്യാസം-1274, ഭക്ഷ്യ സിവിൽസപ്ലൈസ്-1265, തൊഴിൽ വകുപ്പ്-1231, പൊതുമരാമത്ത്-722, ആരോഗ്യ-കുടുംബക്ഷേമം-719, സാമൂഹ്യനീതി-596, ജലവിഭവം-458 എന്നിങ്ങനെയാണ് വ്യത്യസ്ത വകുപ്പുകളിൽ ലഭിച്ച നിവേദനങ്ങൾ. ഇതിൽ ഇതുവരെ 312 എണ്ണം തീർപ്പാക്കി. 12510 ൽ നടപടി ആരംഭിച്ചു.
വ്യക്തികളേയും സമൂഹത്തെയാകെയും ബാധിക്കുന്ന പലതരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ നവകേരള സദസ്സിനു ഇതിനകം സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു
Discussion about this post