പൊടിക്കാറ്റ് വീശി മണല് പറക്കുന്ന മൺകൂനകൾക്കുമുകളിൾ ദീർഘദൃഷ്ടിയുള്ള ഭരണകർത്താക്കൾ നിശ്ചയദാർഢ്യം കൊണ്ട് കെട്ടിപ്പൊക്കിയ സുന്ദര നഗരമാണിത്..
ഈ മറുനാട്ടിൽ നിന്നുകൊണ്ട് പെരുന്നാളിനെ വരവേൽക്കാനൊരുങ്ങുകയാണ് ഞങ്ങൾ..
“Man is a bundle of memories” എന്നെവിടെയോ വായിച്ചതോർക്കുന്നു..,
ആയതിനാൽ തന്നെ പ്രവാസപുർവ്വ കാലത്തെ പല പെരുന്നാൾ രാവുകളുടെ ഓർമ്മ ചിത്രങ്ങൾ തിരശ്ശീലയിലെന്നപോലെ മനസ്സിൽ തെളിഞ്ഞുവരികയാണ്..
നാട്ടിലായിരുന്നപ്പോൾ പെരുന്നാൾ രാവിന്റെ ആവേശവും ആഹ്ളാദവുമൊക്കെ വടകര താഴെയങ്ങാടിയിലെ കോതി ബസാറും, ജെ ടി റോഡും, മാർക്കറ്റ് റോഡും എടോടിയും, കോഴിക്കോടൻ നഗര ഹൃദയങ്ങളിലെ ചെറൂട്ടി റോഡിലും, എസ് എം സ്ട്രീറ്റിലും, ഫോക്കസും ആർ പിയും തൊട്ട് ഹൈലൈറ്റ് വരെയുള്ള മാളുകളിലുമൊക്കെയായിരുന്നെങ്കിൽ, ഇപ്പോഴതൊക്കെ സുഖമുള്ള ചില ഓർകളായി പരിണമിച്ചിരിക്കുന്നു…
ഇപ്പഴത്തെ ഞങ്ങളുടെ പെരുന്നാൾ രാവുകൾ ദുബായ് നഗരത്തിലെ മലയാളികളുടെ സംഗമ ഭൂമിയായ ദൈറ നൈഫിലും, കറാമയിലും, ബർദുബൈയിലുമൊക്കെയാണ്… പെരുന്നാൾ പെരുമയുടെ വിളംബരം പോലെ ഇവിടങ്ങൾ പതിവിലേറെ വർണ്ണാഭവും ജനനിബിഢവുമാണ്. ചെറുതും വലുതുമായ റെസ്റ്റോറന്റുകളിൽ മിക്കതിനും മുന്നിൽ നോമ്പ് തുടങ്ങുന്നതോടെ പ്രത്യക്ഷപ്പെടുന്ന ദീപാലങ്കാരങ്ങളോടുകൂടിയ ചെറു കൗണ്ടറുകളാണ് ഈ തെരുവുകളുടെ സജീവതയ്ക്കും സൗന്ദര്യത്തിനും മാറ്റ് കൂട്ടുന്നത്… കോഴിക്കോടൻ വൈകുന്നേരങ്ങളെ അനുസ്മരിപ്പിക്കുംവിധം ഉപ്പിലിട്ടതും ചുരണ്ടിയ ഐസും, കുലുക്കി സർബത്തുമൊക്കെയാണ് ഈ ചെറു കൗണ്ടറുകളെ ജനപ്രിയമാക്കുന്നത്… ഈ തെരുവോരങ്ങളിലാകെ നമ്മുടെ നാടിന്റെ മണവും, രുചിയും, മനുഷ്യരും, മലയാളവും പരന്നൊഴുകുകയാണ്.. ഇത് കേരളമല്ലെന്ന തോന്നലുണ്ടാവുന്നത് നീളൻ കുപ്പായമിട്ട ക്യാപ്റ്റൻ രാജുവിന്റെ ഉയരമുള്ള പാക്കിസ്ഥാനികളെയും, കുഞ്ഞുടുപണിഞ്ഞ ഫിലിപ്പീൻ യുവതീയുവാക്കളെയും അവിടിവിടെയായി കാണുമ്പഴാണ്…!
ആഘോഷങ്ങൾക്കും ആഢംബരങ്ങളും പഞ്ഞമില്ലാത്ത ഈ നഗരത്തിൽ പക്ഷെ, ആഘോഷങ്ങൾക്ക് അവധികൊടുത്തുകൊണ്ട് എന്നും ഒരേപോലെ ജോലിയെടുക്കുന്ന അനേകം സഹോദരീ സഹോദരങ്ങളുണ്ട്… 12 ഉം 14 ഉം മണിക്കൂറുകളോളം നീളവും കനവുമുള്ള ജോലിയെടുക്കുന്നവർ..! തന്റെ അരമുറി കട്ടിലിനപ്പുറം ഈ നഗരത്തിന്റെ യാതൊരു ആനന്ദങ്ങളും അനുഭവിക്കാത്തവർ..! എണ്ണയിട്ട യത്രം പോലെ കുടുംബം പുലർത്താൻ അധ്വാനിക്കുന്ന മനുഷ്യർ…
പെരുന്നാൾ പകലിൽ കുഞ്ഞുടുപ്പും, മൈലാഞ്ചിയുമണിഞ്ഞ പിഞ്ചോമനകളുടെ ചിത്രം വാട്സാപ്പ് തുറന്നൊന്ന് കൺനിറയെ കണ്ട് നിർവൃതിയടയാൻ അവസരമില്ലാത്ത ഉപ്പമാരാണ് അവരിൽ അധികവും…!
ഈ ആഘോഷദിനങ്ങളെല്ലാം അവരുടെയും കൂടിയാണ്..
“കടമകൾക്ക് കരമടക്കാൻ കടല് കടന്നവരുടെ ഖൽബ് നിറഞ്ഞ ഈദ് മുബാറക്”
Discussion about this post