പാലക്കാട്: ഒറ്റപ്പാലത്ത് ചെനക്കത്തൂരിൽ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന സുഹൃത്തിന്റെ മൊഴി അടിസ്ഥാനമാക്കി നടത്തിയ തിരച്ചിലിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. ഒറ്റപ്പാലം സ്വദേശി ആഷിഖ്(24) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തായ ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസാണ് മൊഴി നൽകിയത്.
മോഷണ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനിടെ മുഹമ്മദ് ഫിറോസ് കൊലപാതകവിവരം വെളിപ്പെടുത്തുകയായിരുന്നു. നിരവധി കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട ആഷിഖ്. രണ്ട് മാസം മുൻപായിരുന്നു കൊലപാതകം നടന്നത്. മൃതദേഹം അഴിക്കലപ്പറമ്പിലെ ആളൊഴിഞ്ഞ പറമ്പിൽ കുഴിച്ചിടുകയായിരുന്നു. ഇവിടെ നിന്നാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്.
ആഷിക്കും ഫിറോസും നിരവധി കേസുകളിൽ പ്രതിയാണെന്നും പണം വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കം കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു എന്നാണ് വിവരം. പ്രതിയുമായി പൊലീസ് ഒറ്റപ്പാലത്ത് തെളിവെടുപ്പിനായി എത്തിയിരുന്നു. പട്ടാമ്പി പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഫോറൻസിക്, വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തിയിരുന്നു.
Discussion about this post